ഹൈദരാബാദ് : തെലങ്കാനയിലെ സങ്കറെഢിയിൽ യുവതി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്.
സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ കണ്ടുമുട്ടിയ പഴയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് 45 വയസുള്ള രജിത മക്കളെ കൊന്നത്. അത്താഴത്തിന് തൈരില്‍ വിഷം ചേർത്താണ് രജിത മക്കള്‍ക്ക് നല്‍കിയത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം രജിതയും വിഷം കഴിച്ചു.
ഇതിനിടെ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രജിതയുടെ ഭർത്താവ് ചെന്നയ്യ അനക്കമില്ലാതെ കിടക്കുന്ന മക്കളെയാണ് കണ്ടത്. വയറു വേദനിക്കുന്നെന്ന് രജിത പറഞ്ഞതോടെ ചെന്നയ്യ ഉടൻ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസിനു ചെന്നയ്യയെ ആയിരുന്നു സംശയം. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതി രജിതയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇവർ പഠിച്ച സ്കൂളില്‍ അടുത്തിടെ പൂർവ വിദ്യാർഥി സംഗമം നടന്നിരുന്നു. ഇവിടെ വച്ചാണ് പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത്. പൂർവ വിദ്യാർഥി സംഗമം കഴിഞ്ഞതോടെ ഇരുവരും തമ്മില്‍ സൗഹൃദം ബലപ്പെട്ടു. ഇതു വൈകാതെ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പഴയ കൂട്ടുകാരനൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിന് മക്കള്‍ തടസമാകുമെന്ന് കണ്ടതോടെയാണ് മൂന്നു പേരെയും കൊലപ്പെടുത്താൻ രജിത തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.