ബെംഗളൂരു : ഐടി കമ്പനിയായ ഇൻഫോസിസിൽ 240 ട്രെയിനികളെ പിരിച്ചുവിട്ടു. ആഭ്യന്തര പരീക്ഷയിൽ പാസായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൂട്ടപ്പിരിച്ചുവിടൽ. ഫെബ്രുവരിയിലും 100ഓളം ട്രെയിനികളെ ഇൻഫോസിസ് പിരിച്ചുവിട്ടിരുന്നു.
ഇന്നലെയാണ് പിരിച്ചുവിട്ടതായി അറിയിച്ച് കൊണ്ടുള്ള മെയിൽ ജീവനക്കാർക്ക് ലഭിച്ചത്. നേരത്തെ ട്രെയിനികളെ പിരിച്ചുവിട്ടത് മുന്നറിയിപ്പില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ജീവനക്കാർക്ക് ഒരുമാസത്തെ സമയം നൽകിയിട്ടുണ്ട്. കൂടാതെ ഒരുമാസത്തെ ശമ്പളവും താമസവും നൽകും. നാട്ടിലേക്കുള്ള ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ളവ ജീവനക്കാർക്ക് നൽകാൻ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ജോലി സ്ഥിരപ്പെടുത്താൻ വേണ്ടി ട്രെയിനി ബാച്ചിനായി നടത്തിയ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്തവരെയാണ് പിരിച്ചുവിട്ടതെന്നാണ് ഇൻഫോസിസ് വ്യക്തമാക്കുന്നത്. പരീക്ഷയിൽ മൂന്നുതവണ അവസരം നൽകിയിട്ടും പാസാകാത്തവരെയാണ് പിരിച്ചുവിട്ടിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സിസ്റ്റം എൻജിനീയേഴ്സ്, ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എൻജിനീയേഴ്സ് തസ്തികകളിലെ ട്രെയിനികളെയാണ് പിരിച്ചുവിട്ടത്. പരീക്ഷ പാസാകാത്തതിനാൽ പിരിച്ചുവിടുന്നതിൽ എതിർപ്പില്ലെന്ന് ഇവരിൽ നിന്ന് എഴുതി വാങ്ങുകയും ചെയ്തിരുന്നു.