ന്യൂഡല്‍ഹി : മുൻ ഇഡി ഡയറക്ടർക്ക് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ സ്ഥിര അംഗമായി നിയമനം. സഞ്ജയ് കുമാർ മിശ്രയ്ക്ക് ആണ് പുതിയ പദവി നൽകിയത്. ഉത്തർപ്രദേശിൽ നിന്നുള്ള 1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനാണ് മിശ്ര.
2018ൽ രണ്ട് വർഷത്തേക്കാണ് ഇഡിയുടെ ഡയറക്ടറായി അദ്ദേഹത്തെ ആദ്യമായി നിയമിച്ചത്. പക്ഷേ സർക്കാർ അദ്ദേഹത്തിന് ഒന്നിലധികം തവണ കാലാവധി നീട്ടിക്കൊടുത്തു. മൂന്നാംവണയും അദ്ദേഹത്തിന് കാലാവധി നീട്ടിക്കൊടുക്കാനൊരുങ്ങിയെങ്കിലും സുപ്രിംകോടതി ഇടപെട്ടു. 2023 സെപ്റ്റംബറിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി അടുപ്പം സൂക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് മിശ്ര. സഞ്ജയ് കുമാർ മിശ്രയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്ര എന്നിവർക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. രാഷ്ട്രീയ പ്രേരിത നീക്കങ്ങളാണിതെന്ന് അന്നുതൊട്ടെ പ്രതിപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
കേന്ദ്രമന്ത്രി പി.ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ശരത് പവാർ, മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മഫ്തി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങി പല പ്രമുഖർക്കെതിരെയുള്ള കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.