കണ്ണൂര്‍ : പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു.
ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി.
തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്നകുമാര്‍ പറഞ്ഞു.