മലപ്പുറം : താനൂരിൽ നിന്ന് പെൺകുട്ടികളെ കാണാതായ കേസിൽ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് എങ്ങനെ, കുട്ടികൾക്ക് പ്രാദേശിക സഹായം ലഭിച്ചോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും.. താനൂർ പൊലീസ് ഉടൻ മുംബൈയിലേക്ക് തിരിക്കുമെന്ന് മലപ്പുറം എസ്പി ആർ. വിശ്വനാഥ് പറഞ്ഞു.
പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെ (26) ആണ് താനൂർ എസ്എച്ച്ഒ ജോണി ജെ. മറ്റം അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. റഹീം അസ്ലം എന്നാണ് ഇയാൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പേരെന്ന് പൊലീസ് അറിയിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോൺ വഴി പിന്തുടർന്ന് ശല്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വർണം വിൽപ്പന നടത്തിയാണ് കുട്ടികൾ പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയിൽ പോകുന്നതെന്നും പൊലീസ് പറഞ്ഞിരുന്നു.