ന്യൂഡല്‍ഹി : ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാമണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബുധനാഴ്ച വിളിച്ച സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേന്ദ്രസര്‍ക്കാര്‍ നീക്കം ഫെഡറൽ ഘടനയ്ക്കും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യ അവകാശങ്ങൾക്കും ഭീഷണിയാകുമെന്നും സർവകക്ഷി യോഗം അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എംപിമാരും പാർട്ടി പ്രതിനിധികളും അടങ്ങുന്ന സംയുക്ത ആക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ഡിഎംകെ നേതാവ് നിര്‍ദേശിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ ലോക്സഭാമണ്ഡല പുനർനിർണയം നടപ്പിലാകുകയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാർലമെന്ററി സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. നിലവിലുള്ള മണ്ഡലങ്ങളുടെ എണ്ണം അതേപടി നിലനിർത്തണമെന്നും പുനർനിർണയ നടപടികൾ 30 വർഷത്തേക്കുകൂടി മരവിപ്പിക്കണമെന്നും സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
തമിഴ്നാട് സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ഡിഎംകെ സഖ്യകക്ഷികളെക്കൂടാതെ അണ്ണാ ഡിഎംകെയടക്കം പ്രതിപക്ഷകക്ഷികളും പങ്കെടുത്തു.
ചെറുകക്ഷികളടക്കം 50ലേറെ പാർട്ടികളുടെ പ്രതിനിധികൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേതൃത്വം നൽകിയ യോഗത്തിനെത്തി. ബിജെപി, നാം തമിഴർ കക്ഷി, തമിഴ് മാനില കോൺഗ്രസ് തുടങ്ങിയ ഏതാനും ചില പാർട്ടികൾ മാത്രമാണ് വിട്ടുനിന്നത്. എൻഡിഎ സഖ്യകക്ഷിയായ പിഎംകെയും യോഗത്തിൽ പങ്കെടുത്തു.