തിരുവനന്തപുരം : ആശമാരുടെ സമരത്തിൽ നിയമസഭയിൽ പ്രതിപക്ഷ- ഭരണപക്ഷ പോര്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരെ മൈൻഡ് ചെയ്തില്ലെന്നും ആരോപിച്ചു.
‘കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിച്ചവരാണ് ആശമാർ. അവരാണ്സെക്രട്ടറിയേറ്റ് പടിക്കൽ വെറും തറയിൽ സമരം കിടക്കുന്നത്.700 രൂപ പ്രതിദിന വരുമാനമുള്ള സംസ്ഥാനത്ത് ആശ മാർക്ക് കിട്ടുന്നത് 232 രൂപയാണ്.ശമ്പളം പ്രതിദിനം 700 രൂപ ആക്കണം എന്നാണ് അവരുടെ ആവശ്യം.ഇവർ തന്നെയല്ലേ അത് പ്രകടനപത്രികയിൽ പറഞ്ഞത്. ആ വാഗ്ദാനത്തിന് വേണ്ടി സമരം ചെയ്യുന്നവരെ പുലഭ്യം പറയുന്നു. എന്ന് തൊട്ടാണിവർക്ക് ബക്കറ്റ് പിരിവ് അയിത്തമായത്?’ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
‘യൂത്ത് കോൺഗ്രസിന്റ് പ്രസിഡന്റ് എസ്യുസിഐയുടെ നാവായി മാറിയെന്നും, ഓണറേറിയം വർധിപ്പിക്കണം എന്ന് തന്നെയാണ് നിലപാടെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നൽകി.കേരളം നമ്പര്‍ വൺ ആയതുകൊണ്ട് തന്നെയാണ് നമ്പർവൺ എന്ന് പറയുന്നത്. ബജറ്റ് അനുവദിച്ചതിനേക്കാൾ കൂടുതൽ ഓണറേറിയത്തിനായി എൽഡിഎഫ് സർക്കാർ കൊടുത്തു.ആശമാരുടെ കാര്യത്തിൽ മനുഷ്യത്വ സമീപനം വേണമെന്ന നിലപാടാണ് സർക്കാറിന്’.. വീണാജോര്‍ജ് പറഞ്ഞു.
അതിനിടെ വാക്കൗട്ട് പ്രസംഗം നീണ്ടുപോയതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എ.എന്‍ ഷംസീറും പോരടിച്ചു..പറയാനുള്ളത് പറയുമെന്ന് പ്രതിപക്ഷ നേതാവും, സമയം കഴിഞ്ഞാൽ കട്ട് ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നിൽ ബാനർ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.