കൊച്ചി : ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം.
2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ൻ കേസായിരുന്നു ഇത്. ആകെ 8 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. കേസിൽ എല്ലാവരെയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. കേസിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന് എല്ലാവരെയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിക്ക് നടത്തിയ റെയ്ഡിൽ ഷൈൻ ടോം ചാക്കോയും മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സിൽവസ്റ്റർ, ടിൻസ് ബാബു, സ്നേഹ ബാബു എന്നിവരും പിടിയിലായിരുന്നു.