തൃശൂർ : ഡിസോൺ കലോത്സവത്തിലുണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്യുക്കാരെ ആംബുലൻസിൽ കയറ്റിയതിന് എസ്ഐക്ക് സസ്പെൻഷൻ. തൃശൂർ ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപിനെതിരെയാണ് നടപടി. എസ്എഫ്ഐക്കാർ വളഞ്ഞപ്പോൾ കെ എസ് യുക്കാരെ സ്ഥലത്തു നിന്ന് മാറ്റാൻ ശ്രമിച്ചതാണ് ഇൻസ്പെക്ടർക്ക് വിനയായത്. ആംബുലൻസ് എസ്എഫ്ഐക്കാർ പിന്നീട് ആക്രമിച്ചിരുന്നു.
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവത്തിലാണ് കെ എസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. എസ് എഫ് ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്യുവും ആരോപിച്ചു. പൊലീസെത്തിയതോടെയാണ് സംഘർഷം അയഞ്ഞത്.