ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ചിരുന്ന മൈസൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലുകൾ ഒരു വർഷമായിട്ടും അടച്ചില്ലെന്ന് പരാതി. 2023 ഏപ്രിലിൽ പ്രധാനമന്ത്രി താമസിച്ച വകയിൽ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടിലിൽ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് പരാതി. പണമടച്ചില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (എംഒഇഎഫ്) സംഘടിപ്പിച്ച പ്രൊജക്റ്റ് ടൈഗർ പരിപാടിയുടെ 50 വർഷത്തെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 12 മാസം കഴിഞ്ഞിട്ടും ബില്ലുകൾ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടൽ അധികൃതർ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന് കത്ത് നൽകിയെന്നും തുക അടയ്ക്കാത്ത സാഹചര്യത്തിൽ 12 ലക്ഷത്തോളും രൂപ പലിശയും ബില്ലിനൊപ്പം അടയ്ക്കണമെന്നും ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ ഒന്നിനകം കുടിശിക തീർത്തില്ലെങ്കിൽ ഹോട്ടൽ നിയമനടപടിയുമായി മുന്നോട്ട് പോകും.
അതേസമയം സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. 2023 ഏപ്രിൽ 9 മുതൽ 11 വരെ ആയിരുന്നു പരിപാടി. മൂന്ന് കോടി രൂപ ചിലവിൽ നൂറുശതമാനം കേന്ദ്ര ഫണ്ടിൽ പരിപാടി നടത്താനായിരുന്നു വനംവകുപ്പിന് ലഭിച്ച നിർദ്ദേശം. എന്നാൽ ചിലവ് 6.33 കോടി രൂപ ആയതോടെ ബാക്കി തുക നൽകാൻ കേന്ദ്രം തയ്യാറിയില്ല. ഹോട്ടൽ റൂമിലെ കുടിശിക ചൂണ്ടികാട്ടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ബില്ലുകൾ സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി.