തിരുവനന്തപുരം : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ആകെ 194 സ്ഥാനാർത്ഥികളാണ് 20 മണ്ഡലങ്ങളിൽ നിന്നായി മത്സരരംഗത്തുള്ളത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും അധികം സ്ഥാനാർത്ഥികളുള്ളത്. 14 പേരാണ് കോട്ടയത്ത് നിന്ന് ജനവിധി തേടുന്നത്. അതേസമയം അഞ്ച് പേർ മാത്രം മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ .
ഏറ്റവും അധികം വനിതാ സ്ഥാനാര്‍ത്ഥികളുള്ളത് വടകര മണ്ഡലത്തിലാണ്. ഇവിടെ നാല് വനിതകളാണ് മത്സരിക്കുന്നത്. വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരായ നിൽക്കുന്ന മൂന്ന് പേരും അപര സ്ഥാനാര്‍ത്ഥികളാണ്. എന്നാൽ അഞ്ച് മണ്ഡലങ്ങളിൽ സ്ത്രീ സാന്നിധ്യമില്ലെന്നത് ശ്രദ്ധേയമാണ്. കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍, കോട്ടയം, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് വനിതകൾ മത്സരരംഗത്ത് ഇല്ലാത്തത്. നാമ നിര്‍ദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ആകെ 10 പേരാണ് പത്രിക പിൻവലിച്ചത്. വടകരയിലെ കോണ്‍ഗ്രസ് വിമതന് അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നരിപ്പറ്റ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന അബ്ദുള്‍ റഹീം.
മാവേലിക്കരയിൽ ഒരാൾ മാത്രമാണ് പത്രിക പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ രണ്ട് അപരന്മാരും പത്രിക പിൻവലിച്ചില്ല. തൃശ്ശൂരിലും ഒരാള്‍ മാത്രമാണ് പത്രിക പിന്‍വലിച്ചത്. സ്വാതന്ത്രനായി പത്രിക നല്കിയ കെ.ബി സജീവാണ് തൃശ്ശൂരില്‍ പത്രിക പിൻവലിച്ചത്. ഇടുക്കി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയിരുന്ന മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു.അതേസമയം കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ പ്രമുഖ സ്ഥാനാര്‍ത്ഥികൾക്കെല്ലാം അപരൻമാര് രംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് രണ്ട് പേരാണ് അപരന്മാരായി ഉള്ളത്. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവനും എളമരം കരീമിനും മൂന്ന് വീതം അപര സ്ഥാനാര്‍ത്ഥികളുണ്ട്.
നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളിയിരുന്നു. ഇതോടെ 204 സ്ഥാനാര്‍ഥികളാണ് അവശേഷിച്ചിരുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.