കേവലം നാലു സെക്കന്ഡിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട ഉദ്യോഗാർത്ഥിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിച്ച അസാധാരണ കഥ പങ്കുവെച്ച് മലയാള മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജയചന്ദ്രൻ ഇലങ്കത്ത് . അർഹതപ്പെട്ട ജോലി കൈവെള്ളയിലൂടെ ഊർന്നുപോയ, ആശയറ്റു പോയ ഒരു യുവതിക്ക് ഒരു പത്രവാർത്തയിലൂടെ ലഭിച്ച തുടക്കത്തിലൂടെ എല്ലാം തിരികെ ലഭിച്ച അനുഭവമാണ് ജയചന്ദ്രൻ പങ്കുവെക്കുന്നത്. യഥാർത്ഥ മാധ്യമ പ്രവത്തനം എങ്ങനെയാണ് അശരണരായ ആളുകളുടെ കൈപിടിക്കുന്ന ആശയമാർഗമായി പരിണമിക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ അനുഭവം.
നിഷ ബാലകൃഷ്ണൻ ഇനി സർക്കാർ ഉദ്യോഗസ്ഥ
അന്ന്
അവൾക്ക്
മുഖമില്ലായിരുന്നു.
കോവിഡ് കാല പേടിയിൽ മുഖം മറച്ച മാസ്കിനു മുകളിൽ നിരാശയിലാണ്ട, പ്രതീക്ഷയറ്റ രണ്ട് കണ്ണുകളേ ഞാൻ അന്ന് കണ്ടുള്ളൂ. അവളുടെ പേര് നിഷ ബാലകൃഷ്ണൻ. സർക്കാർ ജോലിക്കായി പിഎസ്സി പരീക്ഷ എഴുതി കാത്തിരിക്കുന്ന അനേക ലക്ഷം യുവതീ യുവാക്കളുടെ പ്രതിനിധി.
6 വർഷം മുൻപ് നിഷയ്ക്ക് നിഷേധിച്ച ജോലി തിരികെ നൽകാൻ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിഷ ബാലകൃഷ്ണൻ ഇനി സർക്കാർ ഉദ്യോഗസ്ഥ. എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തങ്ങളിലൊന്ന്. കേരളത്തിൽ തന്നെ അത്യപൂർവമായ നീതിനിഷേധത്തിന്റെ വിജയകരമായ പരിസമാപ്തി.
കേവലം നാല് സെക്കൻഡിന്റെ പേരിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണനെ ഏതാണ്ട് ഒരു വർഷത്തിലേറെ മുൻപ് ഞാൻ കാണുമ്പോൾ, പ്രതീക്ഷകളാകെ തകർന്ന നിലയിൽ അവൾ പരിക്ഷീണയായിരുന്നു. തിരുവനന്തപുരത്തെ നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത മൂലം അവളുടെ ജോലി എന്ന സ്വപ്നം നഷ്ടപ്പെട്ടു.
ആശയറ്റ വാക്കുകളിലൂടെ അവൾ അക്കഥ എന്നോടു പറഞ്ഞു. കഥ കേട്ട് ഞാനാകെ ഞെട്ടി ഉലഞ്ഞുപോയി. നിത്യേനെന്നോണം പിൻവാതിൽ നിയമനക്കഥകൾ കേൾക്കുന്ന കേരളത്തിലോ ഇക്കഥ ? അർഹതപ്പെട്ട ജോലി കൈവെള്ളയിലൂടെ ഊർന്നുപോയ ഒരു യുവതിയുടെ ദയനീയ കഥ. മലയാള മനോരമയിലൂടെ അത് കേരളം വായിച്ചറിഞ്ഞു. അതു മാധ്യമങ്ങളാകെ ഏറ്റെടുത്തു. എമ്പാടും അതു വലിയ ചർച്ചയായി. രാഷ്ട്രീയ വിവാദവുമായി.
എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടിക നിലവിൽ വന്നത് 2015 മാർച്ച് 31 ന്. പട്ടികയുടെ കാലാവധി അവസാനിക്കുന്നത് 2018 മാർച്ച് 31 ന്. അവൾക്കു നിയമനം ലഭിക്കേണ്ട ഒഴിവ് തിരുവനന്തപുരം നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്യുന്നത് മനഃപൂർവം വച്ചു താമസിപ്പിച്ചു. പിന്നീട് റിപ്പോർട്ട് ചെയ്തതാകട്ടെ, റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന മാർച്ച് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. ആ ഇമെയിൽ പിഎസ്സി ഓഫിസിൽ ലഭിക്കുന്നത് 12 മണി പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഉദ്യോഗസ്ഥരെക്കൊണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പോരാടിയ നിഷ അടക്കമുള്ളവരോട്, ഉദ്യോഗസ്ഥർ ‘പകരം’ വീട്ടിയത് അങ്ങനെയായിരുന്നു.
പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്ന സാങ്കേതികത്വം പറഞ്ഞു പിഎസ്സി നിയമനം നിഷേധിച്ചു. നിഷ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സാങ്കേതികമായി പട്ടികയുടെ കാലാവധി കഴിഞ്ഞിരുന്നുവെന്നു ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ ഹർജി തള്ളി. ഹൈക്കോടതിയെ സമീപിച്ചെങ്കിലും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതി ഇടപെട്ടില്ല. നിഷ റിവ്യൂ പെറ്റിഷൻ നൽകി.നിഷയുടെ ഞെട്ടിപ്പിക്കുന്ന കഥ മനോരമ പുറത്തുകൊണ്ടുവന്നതോടെ, സംഭവം വൻ വിവാദമായി. പിന്നാലെ നിഷ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. അന്വേഷിക്കാൻ മുഖ്യമന്ത്രി ഭരണ പരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലകിനെ നിയോഗിച്ചു. നഗര കാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു കണ്ടെത്തി.
പിന്നാലെ, നിഷ ബാലകൃഷ്ണനു നഷ്ടപ്പെട്ട ജോലി നൽകാൻ സർക്കാരിനു തീരുമാനിക്കാമെന്നു റിവ്യൂ പെറ്റിഷൻ തീർപ്പാക്കി അടുത്തിടെ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജോലി നൽകണമെന്നപേക്ഷിച്ചു മുഖ്യമന്ത്രിക്കു വീണ്ടും നിഷ അപേക്ഷ നൽകി. ഇത് മന്ത്രിസഭായോഗം പരിഗണിച്ചാണ് ജോലി നൽകാൻ തീരുമാനിച്ചത്.മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അറിഞ്ഞയുടൻ നിഷയും ഭർത്താവ് പ്രവീണും എന്നെ കാണാൻ ഓടി വന്നു; ഒരു കെട്ട് മധുരവുമായി. എന്റെ പത്രപ്രവർത്തന ജീവിതത്തിലെ ഏറ്റവും മധുരതരമായ നിമിഷം. തീർത്തും അന്യായമായ നടപടിയിലൂടെ ഒരു യുവതിയുടെ ജോലി എന്ന സ്വപ്നം നഷ്ടപ്പെടുത്തിയ സംഭവത്തിൽ എനിക്കറിയാവുന്ന എല്ലാ വഴികളിലൂടെയും ഞാൻ അന്വേഷണം നടത്തി. പരമാവധി രേഖകൾ സംഘടിപ്പിച്ചു. അത് വായനക്കാരുമായി പങ്കുവച്ചു.
നിഷ ബാലകൃഷ്ണൻ അങ്ങനെ ജോലിക്കു വേണ്ടി കാത്തിരിക്കുന്ന ലക്ഷോപലക്ഷം യുവതീ യുവാക്കളുടെ പ്രതിനിധിയായി. ഇന്നവൾ ആ പോരാട്ടത്തിലെ വിജയിയായി. ഇനിയാർക്കും ഇങ്ങനെയൊരു ദുർഗതി വരുത്താൻ ഒരു ഉദ്യോഗസ്ഥനും തയാറാവരുത് എന്ന പാഠവും നിഷയുടെ കഥ നമ്മോടു വിളിച്ചു പറയുന്നു.
പ്രിയ സഹോദരീ,
നിന്റെ കണ്ണുകളിൽ വല്ലാത്ത തിളക്കം, ആഹ്ലാദം ഞാൻ ഇപ്പോൾ കാണുന്നു. ഈ ജോലി നിനക്ക് അവകാശപ്പെട്ടതാണ്. അതിനു ഞാനൊരു നിമിത്തമായെന്നു മാത്രം. നല്ലതേ വരൂ… നന്നായി വരൂ…