മാനന്തവാടി : വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് സന്ദേശം പുറത്തുവന്നത്. സംഭവത്തിൽ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു.
രോഗിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ആനയുടെ ആക്രമത്തിനു പിന്നാലെ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സന്ദേശം പ്രചരിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ചാണ് കുറുവാ ദ്വീപ് വനസംരക്ഷണ സമിതി ജീവനക്കാരനായപോളിനെ കാട്ടാന ആക്രമിച്ചത്.
ജോലിക്കു പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിയെത്തി ഒച്ചവെച്ചു കാട്ടാനയെ ഓടിച്ചു. പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.