വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടം. ലീഡ് 370 ൽ എത്തി. നിലവിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസ്. ആറ് റൺസുമായി ശ്രീകർ ഭരതും 1 റണ്ണുമായി ആർ അശ്വിനും ക്രീസിൽ.
ഇംഗ്ലണ്ടിനായി വെറ്ററൻ ജെയിംസ് ആൻഡേഴ്സൻ, ടോം ഹാർട്ലി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ഷൊയ്ബ് ബഷീർ, രഹാൻ അഹമദ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
സെഞ്ച്വറിയടിച്ചതിനു പിന്നാലെ ശുഭ്മാൻ ഗിൽ പുറത്തായി. താരം 147 പന്തുകൾ നേരിട്ട് 11 ഫോറും രണ്ട് സിക്സും സഹിതം 104 റൺസ് സ്വന്തമാക്കി.
ആറാം വിക്കറ്റായി മടങ്ങിയത് അക്ഷർ പട്ടേൽ. അർധ സെഞ്ച്വറി എത്തും മുൻപ് താരം മടങ്ങി. അക്ഷർ ആറ് ഫോറുകൾ സഹിതം 45 റൺസെടുത്തു.
സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ. ഫോം ഇല്ലായ്മയുടെ പേരിൽ പഴികേട്ട താരം ഒടുവിൽ അതിനുള്ള മറുപടി ഉജ്ജ്വല സെഞ്ച്വറിയിലൂടെ നൽകി. മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗിൽ വിശാഖപട്ടണത്ത് കുറിച്ചത്.
ഗില്ലിൻറെ മികവിൽ ഇന്ത്യ ലീഡ് 350 കടത്തി. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ്. ഗില്ലിനു ഉറച്ച പിന്തുണ നൽകി അക്ഷർ പട്ടേൽ ക്രീസിൽ. താരം 33 റൺസെടുത്തു.
ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 396 റൺസിൽ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 253 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്.
ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയിൽ മുന്നോട്ടു പോകവെയാണ് പുറത്തായത്. 29 റൺസാണ് ശ്രേയസ് എടുത്തത്. ഗില്ലുമായി ചേർന്നു 81 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പടിദാർ 9 റൺസുമായി മടങ്ങി.
മൂന്നാം ദിനം തുടക്കത്തിൽ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട ശതകക്കാരൻ യശസ്വി ജയ്സ്വാൾ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. 29ൽ രോഹിതും 30ൽ യശസ്വിയും മടങ്ങി.