ന്യൂഡല്‍ഹി : നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ക്ക് അതത് സംസ്ഥാന ഗവര്‍ണര്‍മാര്‍ അനുമതി നല്കുന്നതില് കാലതാമസം വരുത്തിയെന്നാരോപിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കാലതാമസം വരുത്തുന്നുവെന്ന് കാണിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഭാഗത്തുനിന്ന് നിഷ്ക്രിയത്വമുണ്ടെന്നും ഈ ബില്ലുകളില്‍ പലതും വലിയ പൊതുതാല്‍പ്പര്യം ഉള്‍ക്കൊള്ളുന്നതാണെന്നും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന 10 ബില്ലുകളാണ് നവംബര്‍ 13 ന് ഗവര്‍ണര്‍ ആര് എന്‍ രവി തിരിച്ചയച്ചത്. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കി വീണ്ടും ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. നവംബര്‍ 10ന് തന്നെ ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അനുമതി നല്കുന്നതില് കാലതാമസം വരുത്തിയതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന്റെ വിശദീകരണവും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന് നോട്ടീസ് അയച്ച സുപ്രീം കോടതി, പ്രശ്നം പരിഹരിക്കുന്നതിന് അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ സഹായം തേടിയിരുന്നു. ഭരണഘടനാപരമായ അധികാരം സ്ഥിരമായി ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ‘അസാധാരണമായ കാരണങ്ങളാല്‍’ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിടെ സമീപിച്ചത്.
മലപ്പുറത്തെ സ്വർണക്കടത്ത് വിവാദ പരാമർശം : മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
Read more