തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനഞ്ചുകാരന് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്. പോത്തന്‍കോടാണ് സംഭവം നടന്നത്. പിതാവ് മര്‍ദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം. പൊലീസ് പിടിക്കുമെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപെടുത്തിയ ശേഷം മകൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു.
മാതാവ് ജോലിക്കു പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തുന്നതിന് മകനെ പിതാവ് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിതാവിനെ അപായപ്പെടുത്താൻ സുഹൃത്തുമായി മകൻ വീട്ടിലെത്തി. ഈ സമയം പിതാവ് ഉറങ്ങുകയായിരുന്നു. മുറിയിലെത്തിയ ഇവർ മുളക് പൊടി കലക്കിയെ വെള്ളം പിതാവിന്റെ മുഖത്ത് ഒഴിച്ചതിന് ശേഷം ചുറ്റിക കൊണ്ട് പിതാവിനെ തലയ്ക്കടിക്കുകയായിരുന്നു . സുഹൃത്തിന്റെ സഹായത്തോടെ കണ്ണില്‍ മുളക് പൊടി തേച്ച് വായില്‍ തുണി കുത്തി കയറ്റിയ ശേഷമായിരുന്നു കൊലപാതക ശ്രമം.
തുടര്‍ന്ന് പത്താം ക്ലാസുകാരനായ മകന് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച മകനെയും ആശുപത്രിയിലാക്കി. ഇരുവരും അപകടനില തരണം ചെയ്തു.