പുനെ: ഹണിട്രാപ്പിൽപ്പെട്ട ഡിആർഡിഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇദ്ദേഹം പാക് ചാര വനിതയ്ക്ക് കൈമാറിയതായാണ് കുറ്റപത്രലുള്ളത്. 1,800 പേജുകളുള്ള കുറ്റപത്രമാണ് എടിഎസ് കോടതിയിൽ സമർപ്പിച്ചത്.
ജൂൺ മൂന്നിനാണ് ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എൻജിനിയറിംഗ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്ന പ്രദീപ് കുരുൽക്കർ അറസ്റ്റിലായത്. ഡിആർഡിഒയിൽ നിന്നുതന്നെയാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്വയർ എൻജിനിയർ എന്ന വ്യാജേനയാണ് യുവതി ഇയാളുമായി അടുത്തത്.
തുടർന്ന് തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകി അടുപ്പം സ്ഥാപിച്ചു. മെറ്റിയോര്‍ മിസൈല്‍, ബ്രഹ്മോസ് മിസൈല്‍, റഫാല്‍, ആകാശ്, അസ്ത്ര മിസൈല്‍ സിസ്റ്റംസ്, അഗ്നി – 6 മിസൈല്‍ ലോഞ്ചര്‍ എന്നിവയെക്കുറിച്ചെല്ലാം ഇയാള്‍ ചാര വനിതയ്ക്ക് വിവരങ്ങള്‍ നല്കി.
ഇതിന് പുറമെ ഡിആര്‍ഡിഒ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആളില്ലാ വിമാനങ്ങളായ ഭാരത് ക്വാഡ്കോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവയുടെ വിശദ വിവരങ്ങളും കൈമാറി. പാക് വനിത നൽകിയ സോഫ്റ്റ്വയറുകൾ ഇയാൾ ഇൻസ്റ്റാൾ ചെയ്തുവെന്നും കണ്ടെത്തിയിരുന്നു
ഇന്ത്യന്‍ സൈന്യത്തിന് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുടെ സിഇഒയുടെ വിവരങ്ങളും ഇത്തരത്തില്‍ കൈമാറി. ഇയാളുടെ ജോലി സ്ഥലവും സൈന്യത്തിന് വേണ്ടി ഇയാളുടെ കമ്പനി നിര്‍മിച്ചു നല്കുന്ന സാധനങ്ങളുടെ വിവരങ്ങളും കൈമാറിയവയില്‍ ഉള്‍പ്പെടുന്നു.
യുവതി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും പാക്കിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 203 സാക്ഷികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.